ജപമാല -ദൈവപിതാവിനോടുള്ള ജപമാല

ദൈവപിതാവിനോടുള്ള പ്രാര്‍ത്ഥനകള്‍ – ദൈവം, എന്റെ പിതാവ്…!
”സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവേ, അങ്ങ് എന്റെ പിതാവും, ഞാന്‍ അങ്ങയുടെ ഒരു കുഞ്ഞുമാണെന്ന അറിവ് എത്ര മധുരതരം! പ്രത്യേകിച്ചും, എന്റെ ആത്മാവിന്റെ ആകാശങ്ങള്‍ മേഘാവൃതവും, എന്റെ കുരിശ് ഭാരമേറിയതുമാണെന്ന് അറിയുമ്പോള്‍, ‘പിതാവേ അങ്ങേക്ക് എന്നോടുള്ള സ്‌നേഹത്തില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു’ എന്ന് ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാനറിയുന്നു.

ജീവിതത്തിന്റെ എല്ലാ വിനാഴികകളിലും അങ്ങ് എന്റെ പിതാവാണെന്നും, ഞാന്‍ അങ്ങയുടെ കുഞ്ഞാണെന്നും ഞാന്‍ വിശ്വസിക്കുന്നു…. അനന്തസ്‌നേഹംകൊണ്ട് അങ്ങ് എന്നെ സ്‌നേഹിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു…. രാപകല്‍ അങ്ങ് എന്നെ ശ്രദ്ധിക്കുന്നു; എനിക്ക് കാവല്‍ നില്‍ക്കുന്നു. അങ്ങയുടെ അനുമതികൂടാതെ എന്റെ ഒരു തലമുടിപോലും കൊഴിയുകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു…. എനിക്കു നല്ലതെന്താണെന്ന്, എന്നെക്കാള്‍ നന്നായി അങ്ങയുടെ അനന്തജ്ഞാനംകൊണ്ട് അങ്ങറിയുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു…. തിന്മയില്‍നിന്നുപോലും നന്മയുളവാക്കാന്‍ അനന്തശക്തിയാല്‍ അങ്ങേക്ക് കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു… എന്റെ മുറിവുകളുണക്കുന്ന അങ്ങയുടെ കരം ഞാന്‍ ചുംബിക്കട്ടെ! ഞാന്‍ വിശ്വസിക്കുന്നു. എന്നിലെ വിശ്വാസവും ശരണവും സ്‌നേഹവും വര്‍ദ്ധിപ്പിക്കേണമേ…. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭത്തിലും എന്നെ നയിക്കുന്ന അങ്ങയുടെ സ്‌നേഹം മനസ്സിലാക്കാന്‍ എന്നെ പഠിപ്പിക്കണമേ…. കുഞ്ഞ് അമ്മയുടെ കൈകളിലെന്നതു പോലെ, എന്നെ അങ്ങേക്കു സമര്‍പ്പിക്കാന്‍ എന്നെ പഠിപ്പിക്കണമേ…. പിതാവേ, അങ്ങ് എല്ലാം അറിയുന്നു; കാണുന്നു; എന്നെ, എന്നെക്കാള്‍ നന്നായി അറിയുന്നതും അങ്ങുതന്നെ.

പിതാവേ, ഞങ്ങള്‍ എപ്പോഴും അങ്ങയിലേക്കു തിരിയണം എന്നത് അങ്ങയുടെ ആഗ്രഹമാണ്. അതുകൊണ്ട്, യേശുവിനോടും പരിശുദ്ധമറിയത്തോടും ചേര്‍ന്ന് വിശ്വാസത്തോടെ അങ്ങയോട് അപേക്ഷിക്കുന്നു……. (ഉദ്ദിഷ്ടകാര്യം അപേക്ഷിക്കുക) ….. ഈ നിയോഗത്തിനായും, എന്റെ ഹൃദയത്തെ അവരുടെ തിരുഹൃദയങ്ങളോട് ഒന്നിപ്പിക്കുന്നതിനായും ഞാന്‍ എന്റെ പ്രാര്‍ത്ഥനകളും പരിത്യാഗങ്ങളും ആശയടക്കങ്ങളും പ്രവൃത്തികളും അങ്ങേക്ക് കാഴ്ച വയ്ക്കുന്നു. ആമേന്‍!”

ദൈവപിതാവിന്റെ പ്രേഷിതത്വത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
”ദൈവിതാവേ, എല്ലാ മനുഷ്യരും അങ്ങയെ അറിയുകയും സ്‌നേഹിക്കുകയും പ്രത്യേക ഭക്തിയാല്‍ ബഹുമാനിക്കുകയും ചെയ്യുക എന്ന പ്രേക്ഷിതത്വത്തെ ആശീര്‍വ്വദിക്കുകയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണെ! എല്ലാം ക്രമീകരിക്കുകയും, ഹൃദയങ്ങളെ സജ്ജീകരിക്കുകയും, വാക്കുകളെ വിശുദ്ധീകരിക്കുകയും, പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുകയും, അങ്ങനെ അങ്ങയുടെ തിരുഹിതം നിറവേറ്റുവാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമെ…. ദൈവപിതാവേ, ഞങ്ങള്‍ അങ്ങയെ സവിശേഷമാംവിധം അനുഭവിച്ചറിയുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു…. ആമേന്‍….ആമേന്‍” (1 സ്വര്‍ഗ്ഗ.. 1 നന്മ. 1 ത്രിത്വ)

 

ദൈവപിതാവിനോടുള്ള ജപമാല 
ദൈവപിതാവേ അങ്ങയെ ഞാന്‍…
ആരാധിക്കുന്നു സ്തുതിക്കുന്നു…
ജീവനും എന്റെ സര്‍വ്വസ്വവും….
അങ്ങേ മുന്‍പിലണച്ച് കുമ്പിടുന്നു…

എന്റെ നല്ല പിതാവേ, എന്നെ മുഴുവനായി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു… എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, ആരേക്കുറിച്ചുള്ള സ്‌നേഹമാണോ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്, ആ ദൈവത്തിന്റെ മാലാഖേ, ഇന്നുമുതല്‍ എന്റെയൊപ്പം ഉണ്ടാകണമെന്നും എന്നെ പ്രകാശിപ്പിക്കുകയും നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.
ഒന്നാമത്തെ ദിവ്യരഹസ്യം
ഏദന്‍തോട്ടത്തില്‍, ആദത്തിന്റെയും ഹവ്വായുടേയും പാപത്തിനുശേഷം, കര്‍ത്താവിന്റെ ആഗമനം വാഗ്ദാനം ചെയ്ത ദൈവപിതാവിന്റെ വിജയത്തെക്കുറിച്ച് ധ്യാനിക്കുക…
കര്‍ത്താവായ ദൈവം സര്‍പ്പത്തോടു പറഞ്ഞു: ”ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടേയും വന്യമൃഗങ്ങളുടേയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ പൊടിതിന്നും. നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും, നീ അവന്റെ കുതികാലില്‍ പരുക്കേല്‍പ്പിക്കും.” (ഉല്‍ 3:14-15)
(1നന്മ, 10 സ്വര്‍ഗ്ഗ, 1 ത്രിത്വ)
എന്റെ നല്ല പിതാവേ, എന്നെ മുഴുവനായി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു… എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, ആരേക്കുറിച്ചുള്ള സ്‌നേഹമാണോ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്, ആ ദൈവത്തിന്റെ മാലാഖേ, ഇന്നുമുതല്‍ എന്റെയൊപ്പം ഉണ്ടാകണമെന്നും എന്നെ പ്രകാശിപ്പിക്കുകയും നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

രണ്ടാമത്തെ ദിവരഹസ്യം
മംഗലവാര്‍ത്തയുടെ സമയത്ത് പരിശുദ്ധ കന്യകാ മറിയം ദൈവഹിതത്തിനു സമ്മതമറിയിച്ചപ്പോള്‍, ദൈവപിതാവിനുണ്ടായ വിജയത്തെക്കുറിച്ച് ധ്യാനിക്കുക…
ദൈവത്തിന്റെ ദൂതന്‍ പറഞ്ഞു: ”മറിയമേ, നീ ഭയപ്പെടേണ്ട. ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവന് കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല.” (ലൂക്ക 1:30-33)

(1 നന്മ, 10 സ്വര്‍ഗ്ഗ, 1 ത്രിത്വ)
എന്റെ നല്ല പിതാവേ, എന്നെ മുഴുവനായി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു… എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, ആരേക്കുറിച്ചുള്ള സ്‌നേഹമാണോ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്, ആ ദൈവത്തിന്റെ മാലാഖേ, ഇന്നുമുതല്‍ എന്റെയൊപ്പം ഉണ്ടാകണമെന്നും എന്നെ പ്രകാശിപ്പിക്കുകയും നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

മൂന്നാമത്തെ ദിവ്യരഹസ്യം
ഗദ്‌സമെന്‍ തോട്ടത്തില്‍വച്ച് ശക്തിമുഴുവന്‍ പുത്രന് കൊടുത്തപ്പോള്‍ ദൈവപിതാവിനുണ്ടായ വിജയത്തെക്കുറിച്ച് ധ്യാനിക്കുക…
”…പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ! എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ.” അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷണമായി പ്രാര്‍ത്ഥിച്ചു. അവന്റെ വിയര്‍പ്പ് രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.” (ലൂക്ക 22:42-44)

(1 നന്മ, 10 സ്വര്‍ഗ്ഗ, 1 ത്രിത്വ)
എന്റെ നല്ല പിതാവേ, എന്നെ മുഴുവനായി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു… എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, ആരേക്കുറിച്ചുള്ള സ്‌നേഹമാണോ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്, ആ ദൈവത്തിന്റെ മാലാഖേ, ഇന്നുമുതല്‍ എന്റെയൊപ്പം ഉണ്ടാകണമെന്നും എന്നെ പ്രകാശിപ്പിക്കുകയും നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

നാലാമത്തെ ദിവ്യരഹസ്യം 
ഓരോ തനതു വിധിയുടേയും അവസരത്തില്‍ ദൈവപിതാവിനുണ്ടാകുന്ന വിജയത്തെക്കുറിച്ച് ധ്യാനിക്കുക..
”…..ധൂര്‍ത്തപുത്രന്‍ എഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അയാള്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. മകന്‍ പറഞ്ഞു: ‘പിതാവേ സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല…’ പിതാവാകട്ടെ തന്റെ ദാസരോടു പറഞ്ഞു: ‘ഉടനെ മേല്‍ത്തരം വസ്ത്രംകൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കയ്യില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്ന് കൊല്ലുവിന്‍. നമുക്ക് ഭക്ഷിച്ച് ആഹ്ലാദിക്കാം… എന്റെ ഈ മകന്‍ മൃതനായിരുന്നു. അവനിതാ വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു, ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു….’ അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.” (ലൂക്ക 15:20-24)
(1 നന്മ, 10 സ്വര്‍ഗ്ഗ, 1 ത്രിത്വ)
എന്റെ നല്ല പിതാവേ, എന്നെ മുഴുവനായി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു… എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, ആരേക്കുറിച്ചുള്ള സ്‌നേഹമാണോ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്, ആ ദൈവത്തിന്റെ മാലാഖേ, ഇന്നുമുതല്‍ എന്റെയൊപ്പം ഉണ്ടാകണമെന്നും എന്നെ പ്രകാശിപ്പിക്കുകയും നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

അഞ്ചാമത്തെ ദിവ്യരഹസ്യം
പൊതുവിധിയുടെ വേളയില്‍ ദൈവ പിതാവിന്റെ വിജയത്തെക്കുറിച്ച് ധ്യാനിക്കുക…
”ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാശവും ആദത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധനഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന് ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു. സിംഹാസനത്തില്‍ നിന്ന് വലിയൊരു സ്വരം ഞാന്‍ കേട്ടു- ‘ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്ത് വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവരുടെ മിഴികളില്‍നിന്ന് കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയിരിക്കുന്നു.” (വെളി 21:1-4)
(1 നന്മ, 10 സ്വര്‍ഗ്ഗ, 1 ത്രിത്വ)
എന്റെ നല്ല പിതാവേ, എന്നെ മുഴുവനായി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു… എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, ആരേക്കുറിച്ചുള്ള സ്‌നേഹമാണോ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്, ആ ദൈവത്തിന്റെ മാലാഖേ, ഇന്നുമുതല്‍ എന്റെയൊപ്പം ഉണ്ടാകണമെന്നും എന്നെ പ്രകാശിപ്പിക്കുകയും നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

ദൈവപിതാവിന്റെ ലുത്തിനിയ 
“ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ” എന്ന് ഏറ്റു ചൊല്ലുക
സ്വര്‍ഗ്ഗസ്ഥനായ ദൈവമേ…
പുത്രനും ലോകരക്ഷകനുമായ ദൈവമേ…
പരിശുദ്ധാത്മാവായ ദൈവമേ…
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ….
ലോകസൃഷ്ടാവായ പിതാവേ…
സമാധാന സ്ഥാപകനായ പിതാവേ…
അനന്ത നന്മയായ പിതാവേ…
ഔദാര്യനിധിയായ പിതാവേ…
എല്ലാറ്റിന്റേയും ആദികാരണമായ പിതാവേ…
ഏറ്റവും മാധുര്യമുള്ള പിതാവേ…
അനന്ത കരുണയായ പിതാവേ…
ഞങ്ങളുടെ മഹത്വവും സൗഭാഗ്യവുമായ പിതാവേ…
സകലരുടേയും സമ്പത്തായ പിതാവേ…
എല്ലാ രാഷ്ട്രങ്ങളുടേയും വിജയമായ പിതാവേ…
സകല ക്രിസ്ത്യാനികളുടെയും പ്രതീക്ഷയായ പികാവേ…
സഭയുടെ അലങ്കാരമായ പിതാവേ…
രാജാക്കന്മാരുടെ പ്രതാപമായ പിതാവേ…
വിഗ്രഹഭഞ്ജകനായ പിതാവേ…
ജനങ്ങളുടെ ആശ്വാസമായ പിതാവേ….
പുരോഹിതരുടെ ആനന്ദമായ പിതാവേ….
മനുഷ്യരുടെ വഴികാട്ടിയായ പിതാവേ…
കുടുംബജീവിതത്തിന്റെ ദാനമായ പിതാവേ…
ദരിദ്രരുടെ സഹായമായ പിതാവേ…
യുവാക്കളുടെ വഴികാട്ടിയായ പിതാവേ…
ശിശുക്കളുടെ കൂട്ടുകാരനായ പിതാവേ…
അടിമകളുടെ മോചനമായ പിതാവേ…
ഇരുളില്‍ കഴിയുന്നവരുടെ വെളിച്ചമായ പിതാവേ…
അഹങ്കാരികളുടെ വിനാശമായ പിതാവേ…
നീതിമാന്മാരുടെ ജ്ഞാനമായ പിതാവേ…
ദുഃഖിതരുടെ ആശ്വാസമായ പിതാവേ…
അനാഥരുടെ പ്രത്യാശയായ പിതാവേ…
ആപത്തുകളില്‍ രക്ഷയുടെ തുറമുഖമായ പിചാവേ…
പാവപ്പെട്ടവരുടെ ആശ്വാസമായ പിതാവേ…
പീഡിതരുടെ സമാശ്വാസമായ പിതാവേ…
അശരണരുടെ അഭയമായ പിതാവേ…
വൃദ്ധരുടെ ആലംബമായ പിതാവേ….
മരണാസന്നരുടെ ആശ്രയമായ പിതാവേ…
ഞങ്ങളുടെ ദാഹവും ദാരിദ്രവും ശമിപ്പിക്കുന്ന പിതാവേ…
മൃതരുടെ ജീവനായ പിതാവേ…
പുണ്യവാന്മാരുടെ പുകഴ്ചയായ പിതാവേ…
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ!
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ!

 

സമര്‍പ്പണ പ്രാര്‍ത്ഥന
ദൈവപിതാവേ, എനിക്ക് പരിശുദ്ധാത്മാവിന്റെ പ്രകാശവും കൃപാവരവും ശക്തിയും തന്നാലും! ഞാനൊരിക്കലും  ആ ദിവ്യാത്മാവിനെ കൈവിടാതിരിക്കാനും, ദുഃഖിപ്പിക്കാതിരിക്കാനും, എന്നില്‍ ബലഹീനനാകാന്‍ അവിടുത്തെ അനുവദിക്കാതിരിക്കാനും, ആ അരൂപിയുടെ ചൈതന്യത്തില്‍ എന്നെ ശക്തനാക്കിയാലും. പിതാവേ, അങ്ങയുടെ പുത്രനായ യേശുവിന്റെ നാമത്തില്‍ ഞാന്‍ അപേക്ഷിക്കുന്നു; യേശുവേ, അങ്ങയുടെ ഹൃദയം തുറന്ന് എന്റെ ഹൃദയത്തില്‍ വയ്ക്കുക; പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയത്തോടു ചേര്‍ത്ത് ദൈവപിതാവിനു സമര്‍പ്പിക്കുക! ഇതിനുവേണ്ട കൃപാവരം എനിക്ക് വാങ്ങിത്തരണമേ!.

 

ദിവ്യപിതാവേ, ആത്മാക്കളുടെ മാധുര്യമുള്ള പ്രത്യാശയായ അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യട്ടെ. ദിവ്യപിതാവേ, സര്‍വ്വ ജനപദങ്ങളുടേയുംമേല്‍ വര്‍ഷിക്കപ്പെടുന്ന അനന്തനന്മയേ, അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യട്ടെ. ദിവ്യപിതാവേ, മനുഷ്യരാശിയുടെ കരുണാര്‍ദ്രഹിമബിന്ദുവേ, അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യട്ടെ. ആമേന്‍!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!